.

ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ്‌ നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്‌..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ.‍..
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.


ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Wednesday, February 3, 2010

ഭാഗം ആറ് : ഹാഷിണിയുടെ കഥ.

പഴയ ഷൂസുകളും ബനിയനുകളും ചിതറിക്കിടക്കുന്ന ലേബര്‍ ക്യാമ്പിന്റെ നീളന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ അഴുക്കുനിറഞ്ഞ കോണ്‍ക്രീറ്റ് തൂണുകള്‍ പോലും കടുത്ത മൌനം പേറി നില്‍ക്കുന്നത് പോലെ തോന്നിച്ചു.
വിയര്‍പ്പു മണമായിരുന്നു എങ്ങും..
ഇടുങ്ങിയ മുറികളിലെ ഇരുമ്പുകട്ടിലുകള്‍ക്കു രണ്ടു നിലയാണ്. രണ്ടാം നിലയിലെ താമസക്കാരനായി ദുബായില്‍ വന്ന ദിനം ഞരങ്ങുന്ന കട്ടിലിന്റെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ ശ്വാസം കഴിക്കാന്‍ കൂടി പേടിച്ച് ഉറക്കമില്ലാതെ കിടന്ന രാത്രി മനസ്സിലേക്ക് വന്നു..അന്ന്‌ ഉഷ്ണകാലമായിരുന്നു...ചുട്ടുപൊള്ളുന്ന ജൂണിന്റെ കാഠിന്യത്തില്‍ തണുപ്പിക്കാന്‍ മടിക്കുന്ന എ.സി യുടെ പഴക്കത്തെ ശപിച്ചു കൊണ്ട് കിടന്ന കൂടുകാരില്‍ പലരും ഇന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലാണ്. ചിലരൊക്കെ കര കയറി. ചിലര്‍ ഇപ്പോഴും അതേ ഹെല്‍പ്പര്‍ കാറ്റഗറിയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു തളര്‍ന്നു നില്‍ക്കുന്നു....

ലേബറില്‍ നിന്നു ഫോര്‍മാനിലേക്കും അവിടെ നിന്നു സൂപ്പെര്‍ വൈസറിലേക്കുമുള്ള വളര്‍ച്ചയില്‍ താമസസ്ഥലങ്ങള്‍ ഒരു പാട് മാറിയെങ്കിലും മരുഭൂമിയിലെ ആദ്യവര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത അല്‍കൂസിലെ ഈ ലേബര്‍ ക്യാമ്പ്‌ ആദ്യം പഠിച്ച എല്‍പി സ്കൂളിന്റെ ഗൃഹാതുരതയോടെ ഇന്നും മനസ്സില്‍ നില്‍ക്കുന്നു...
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടേയ്ക്ക് വരുന്നത്. താമസക്കാര്‍ക്ക് മാത്രമേ മാറ്റമുള്ളൂ..താമസത്തിന് യാതൊരു വ്യത്യാസവുമില്ല.
എതിരെ നടന്നു വന്ന ഒന്നു രണ്ടു ബംഗ്ലാദേശി വര്‍ക്കര്‍മാര്‍ ഗോപനെ അപരിചിതത്വത്തോടെ നോക്കി.

മൊബൈലിന്റെ അഡ്രസ്‌ ബുക്കില്‍ ഒളിഞ്ഞു കിടന്ന തൃശ്ശൂരുകാരന്‍ സത്യശീലന്റെ നമ്പരിലേക്ക് വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ജോലിയന്വേഷിച്ച് തന്റെ മുന്നില്‍ വന്നു നിന്ന ജോസെന്ന ക്രെയിന്‍ ഓപ്പറെറ്ററുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു ഗോപന്റെയുള്ളില്‍.

"ക്രെയിന്‍ ഓപ്പറെറ്ററാണെന്ന് പറഞ്ഞപ്പോ ആ അറബി ചിരിച്ചു..എന്നാ നീ പോയി ബര്‍ജ് ദുബായി ടവറിന്റെ മൊകളില് കയറിക്കോ എന്നാണു പറഞ്ഞത്...എന്തെങ്കിലും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്  ഇവിടെ നടന്നാലല്ലേ ക്രെയിനും ഫോര്‍ക്ക് ലിഫ്റ്റുമൊക്കെ ഉണ്ടാവൂ അല്ലേ സാറേ..."
മുഖത്ത് യാതൊരു വികാരവുമില്ലാതെ സംസാരിക്കാന്‍ അനുഭവങ്ങളാല്‍ പതം വന്ന എതൊരു പ്രവാസിയും പോലെ അന്ന്‌ ജോസിനും കഴിഞ്ഞു.

സത്യശീലന്റെ മുറിയില്‍ രണ്ടു ബെഡുകള്‍ ഒഴിവായിരുന്നു.
ഉണങ്ങിച്ചുരുണ്ട കുബ്ബൂസ് നിവര്‍ത്തിയെടുത്തു പ്ലേറ്റിലെ തക്കാളിക്കറിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങുകയായിരുന്നു സത്യശീലന്‍. ഗോപനെ കണ്ടതും അയാള്‍ ഭവ്യതയോടെ എഴുന്നേറ്റു നിന്നു.
"സത്യശീലനെ ഞാന്‍ കുറേ നേരമായി മൊബൈലില്‍ വിളിക്കുന്നു. കിട്ടിയില്ല.. ഇങ്ങോട്ട് വരുമ്പോള്‍ ഇവിടെ തന്നെയാണോ ഇപ്പോഴും എന്ന് ഉറപ്പില്ലായിരുന്നു..."
"മൊബൈല്‍ കേടായി.. റിപ്പയര്‍ ചെയ്തിട്ടും കാര്യമില്ല..ആരും വിളിക്കാനില്ല..."
പെയിന്റിളകിയ ഇരുമ്പുകട്ടിലില്‍ വിലകുറഞ്ഞ ബ്ലാങ്കറ്റിന്റെ ചൂടില്‍ മുഖമൊളിപ്പിച്ചു കിടക്കുകയായിരുന്ന മറ്റുള്ളവര്‍ ഗോപന്റെ ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി.
"നിങ്ങള്‍ക്ക് ഇന്ന് വര്‍ക്കില്ലേ...ഇന്ന് അവധിയല്ലല്ലോ..??"
ചോദ്യത്തിന് മറുപടി പറഞ്ഞത് സത്യശീലനാണ്. കുറേ നാളായി പണിയില്ലത്രേ..ശമ്പളം കിട്ടിയിട്ട് നാലു മാസമായി. കമ്പനിയുടെ ഓണര്‍ എവിടെയാനുള്ളതെന്നു ആര്‍ക്കുമറിയില്ല. ഓഫീസിലെ ചുരുക്കം ചിലരും പിന്നെ വര്‍ക്കെര്‍സും മാത്രമേ ഇപ്പോഴിവിടെയുള്ളൂ..മറ്റുള്ളവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞു...

കഥകള്‍ കേട്ടു മനസ്സ്‌ തഴമ്പിച്ചിരിക്കുന്നു.മണല്‍കാറ്റില്‍ പോലും കണ്ണുകള്‍ കലങ്ങുന്നില്ല. ദുബായില്‍ നിറയെ ഉയരം കൂടിയ ടവറുകളാണ്...ഉയരത്തില്‍ നിന്നുമുള്ള വീഴ്ചയ്ക്ക് ആഘാതമേറും.

"ഒരു ജോസ് ഇല്ലായിരുന്നോ സത്യശീലാ.. ക്രെയിന്‍ ഓപ്പറെറ്റര്‍..അയാളിപ്പോ എവിടെയാ?? എന്റെയൊരു സുഹൃത്ത് കുറച്ചു നാളത്തേക്ക് ഒരു ഓപ്പറെറ്ററെ വേണമെന്ന് പറഞ്ഞിരുന്നു..."
"അയാള് ക്യാന്‍സല്‍ ചെയ്തു പോയി സാറേ...ഇച്ചിരെ ബുദ്ധിമുട്ടിലായിരുന്നു...വീട് പണിതതിന്റെ ലോണ് തിരിച്ചടക്കാനായില്ല..വല്യ വീടായിരുന്നു പണി പാതി പോലും ആയിട്ടില്ല...ഇപ്പൊ വില്‍ക്കാന്‍ വച്ചിരിക്കുകാന്നു പറഞ്ഞു...നാട്ടില് വേറെ പണിയൊന്നും ആയില്ല..ഒരിക്കലു  വിളിച്ചിരുന്നു.."
സത്യശീലന്‍ പറഞ്ഞു കൊണ്ടിരുന്നു..ഇപ്പോള്‍ റൂമിലെ മറ്റുള്ളവരും എഴുന്നേറ്റിരിക്കുകയാണ് ..

പണ്ടീ മുറികളില്‍ നിറയെ ചിരിയും ബഹളവുമായിരുന്നു.ലേബര്‍ ക്യാമ്പുകളിലെ മുറികളില്‍ സാധാരണ ഉയരുന്ന പൊട്ടിച്ചിരികള്‍ക്ക് ,പലപ്പോഴും ഒറ്റപ്പെടലിനെയും നഷ്ടസ്വപ്നങ്ങളെയും എരിച്ചു കളയാനുതകുന്ന ശക്തിയുണ്ടാവാറുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെ ചെറിയ സന്തോഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാവരുടേയും മനസ്സില്‍ അല്‍പ്പനേരത്തെക്കെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ജീവിത വ്യഥകള്‍ തന്നെയാവും. എഫ് എം റേഡിയോയിലെ മലയാളം ചാനലുകളില്‍ രാത്രികാലങ്ങളില്‍ വരുന്ന പാട്ടുകളും അവതാരകരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകളും കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ കഴിയാറില്ല..എങ്കിലും മനസ്സുകൊണ്ട് ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകാന്‍ മിക്കവരും തലയിണയ്ക്കരികില്‍ ഒരു എഫ്എം റേഡിയോ സൂക്ഷിക്കുന്നു...

രണ്ടു മാസം മുന്‍പ് വെക്കേഷന്‍ കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയ സുരേഷിന്റെ വാക്കുകളാണ് മനസ്സിലെത്തിയത്‌.

"കേരളത്തിലിപ്പോള്‍ നിറയെ അസ്ഥിക്കൂടങ്ങളാണ്...ഇവിടെ വന്നു കുറച്ചു പണം കയ്യില്‍ കിട്ടി നാട്ടില്‍ പോകുമ്പോള്‍ പലരുടെയും മനസ്സില്‍ വലിയ വീടുകളാണ്. എല്ലാവര്‍ക്കും വലിയ പ്ലാന്‍ വേണം.വലിയ ബെഡ് റൂമുകള്‍, കിച്ചണ്‍, പൂജാമുറി,പോര്‍ച്ച്‌...അങ്ങനെ പോകുന്നു എഞ്ചിനീയറൊടുള്ള ആവശ്യങ്ങള്‍..ഒടുക്കം പണി തീര്‍ക്കാന്‍ കഴിയാതെ വീടിന്റെ അസ്ഥിക്കൂടം മാത്രം ബാക്കിയാവുമ്പോഴാണ് മിക്കവരും ദൈവത്തെ വിളിക്കുന്നത്‌.."

ജോലി നഷ്ടപ്പെട്ടത് മൂലം, തുടങ്ങി വച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കടക്കെണിയില്‍ പെട്ടു ആത്മഹത്യ ചെയ്ത അയല്‍ക്കാരന്റെ മുഖമായിരിക്കണം അതു പറയുമ്പോള്‍ സുരേഷിന്റെ മനസ്സില്‍.
കേരളം അസ്ഥിക്കൂടങ്ങളുടെ നാടായി മാറിയിരിക്കുന്നു.

സത്യശീലനോട് യാത്ര പറഞ്ഞ്‌ ജുമൈരയിലെ വില്ലയിലേക്ക് തിരിച്ചു കാറോടിക്കുമ്പോള്‍ അടിവയറ്റില്‍ നിന്നും വീണ്ടും വേദന തുടങ്ങി..ദിവസവും ലിറ്ററുകണക്കിനു വെള്ളം കുടിക്കുന്നു.എന്നിട്ടും ഈ സ്റ്റോണ്‍ വിട്ടുമാറുന്നില്ല.
മാറാന്‍ പ്രയാസമാണ്..ചില കല്ലുകളെ അലിയിപ്പിക്കാന്‍ ശുദ്ധീകരിച്ചെടുത്ത കടല്‍ വെള്ളം മതിയാവില്ല...ഈ കല്ലുകള്‍ അഴുക്കുകളാണ്...മരുഭൂമിയിലെ നീണ്ട വര്‍ഷങ്ങള്‍ ചേര്‍ന്ന് ഘനീഭവിപ്പിച്ച ദേഹത്തെ അഴുക്കുകള്‍...
അതോ മനസ്സിലടിഞ്ഞു കൂടിയതോ..??

വില്ലയുടെ പണി തുടങ്ങിയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ഇതിനിടയില്‍ ഹാഷിണിയെന്ന ശ്രീലങ്കക്കാരിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നിത്തുടങ്ങിയിട്ടുണ്ട്. ജിവിതത്തില്‍ ഇതുവരെ പരിചയപ്പെട്ട സ്ത്രീകള്‍ മിക്കവരും മനസ്സില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ പേറുന്നവരാണ് എന്നാണു തോന്നിയിട്ടുള്ളത്. പക്ഷേ അടുത്തു കഴിയുമ്പോള്‍ മനസ്സില്‍ രഹസ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അത്ഭുതപ്പെടാനേ കഴിയാറുള്ളൂ..കഥകളിലും സിനിമകളിലും നന്മയും തിന്മയും വീതം വച്ചെടുത്ത കഥാപാത്രങ്ങള്‍ മാത്രമെയുണ്ടാവാറുള്ളൂ ഇതിനിടയിലുള്ള നൂല്പാലത്തിലെവിടെയോ ആണ് യഥാര്‍ത്ഥ ജീവിതങ്ങള്‍. ഓരോ നിമിഷവും പാലം തെറ്റാന്‍ കൊതിക്കുന്ന  മനസ്സുകള്‍ ,അവ ചായുന്നതെങ്ങോട്ടാണെന്നു പറയുക അസാധ്യമാണ്...

കേരളവര്‍മ കോളേജിലെ പാതിയില്‍ നിന്നുപോയ ശാസ്ത്രപഠനവും, നിലനില്‍പ്പിന്റെ തത്വശാസ്ത്രമായ വിപ്ലവചിന്തയും ചേര്‍ന്ന് മുരടിപ്പിച്ച മനസ്സിന് ഒരു പക്ഷെ അന്ന് ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകളെ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല...പക്ഷെ പതിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട അരുണാ പ്രിയദര്‍ശിനിയെന്ന ജൂനിയര്‍ നഴ്സ് വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീടുള്ള ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സ്വാധീനിച്ചിരുന്നു.. മറവികളെ തോല്‍പ്പിച്ചു കയറിവരാന്‍ മടിയില്ലാത്ത  ഓര്‍മ്മകള്‍ സമ്മാനിച്ച ആ ഭൂതകാലമാവണം ഹാഷിണിയുടെ കഥ കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് അവളുടെ ആരോ ആയിത്തീരുന്നുവെന്ന തോന്നലുകളുളവാക്കുന്നത്..

വില്ലയുടെ മുകള്‍ നിലയിലെ ടൈല്‍സ് മുഴുവനും മാറ്റിക്കഴിഞ്ഞിരുന്നു. ഔട്ട്‌ ഹൌസിന്റെതുറന്നിട്ട  വാതിലിലൂടെ പുറത്തേക്കോടിയ പൂച്ചക്കുട്ടിയെ കണ്ടപ്പോള്‍ മെല്ലെ അങ്ങോട്ട്‌ ചെന്നു.
അഞ്ചു ദിവസങ്ങള്‍ കൊണ്ട് ആ പൂച്ചക്കുട്ടി പരിസരവുമായി ഇണങ്ങി ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ എന്ത് കൊടുത്താലും അത് കഴിക്കും.ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതിരുന്നാല്‍ ഏതു ആവാസവ്യവസ്ഥയിലും അതിജീവനം സാധ്യമാണ്.

വാഷിംഗ് മെഷീനിലിട്ടു കഴുകിയെടുത്ത വലിയ വിന്‍ഡോ കര്‍ട്ടനുകളും കയ്യിലെടുത്തു പുറത്തേക്കു വരികയായിരുന്നു ഹാഷിണിയപ്പോള്‍. ഏറെ നാള്‍ നനവ്‌ കിട്ടാതെ കിടന്ന മുറ്റത്തെ പുല്‍ത്തകിടിയ്ക് അല്‍പ്പം നിറം വച്ചിട്ടുണ്ട് . കലപില ശബ്ദമുണ്ടാക്കിക്കൊണ്ട്  രണ്ടു മൂന്നു കുരുവികള്‍ അവിടെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. പുറത്തെക്കോടിവന്ന പൂച്ചക്കുട്ടിയെ കണ്ടു ഭയന്ന് അവ ശബ്ദമുയര്‍ത്തി പറന്നു പോയി. ഗോപനെ കണ്ടപ്പോള്‍ ഇടതു കൈ കൊണ്ട് കര്‍ട്ടനുകള്‍ ചേര്‍ത്തു പിടിച്ച് ചുമരിനോട് ചേര്‍ന്ന്തലകുനിച്ച് ഹാഷിണി ഒതുങ്ങി നിന്നു.

"ഹാഷിണി നാട്ടിലേക്ക് വിളിച്ചിരുന്നോ.??"
അവള്‍ തലയാട്ടി.
"കേരളത്തില്‍ എന്ത് ജോലിയാണ് ചെയ്തിരുന്നു വെന്ന് പറഞ്ഞത്...??"
"ടൈപ്പിംഗ്‌..ഡിടിപി..."
അവളുടെ മലയാളത്തിനു തെലുങ്കന്മാര്‍ മലയാളം പറയുമ്പോഴുള്ള ചുവയാണ്. നാലു വര്‍ഷത്തോളം കേരളത്തില്‍ ജീവിച്ചത് കൊണ്ട് നല്ല പോലെ മലയാളം പറയാന്‍ പഠിച്ചിരിക്കുന്നു.ജാഫ്നയുടെ ബോര്‍ഡറില്‍ തമിഴ് വംശജരുടെ കൂടെ ഇടപഴകി ജീവിച്ചത് കൊണ്ടാവണം, കൂടുതലും ശ്രീലങ്കന്‍ തമിഴുകലര്‍ന്ന മലയാളമാണ്..

"എങ്ങനെയാണ് ഹാഷിണി ശ്രീലങ്കയില്‍ നിന്നും കേരളത്തിലെത്തിയത്..?..വേറെ ആരെങ്കിലുമുണ്ടായിരുന്നോ കൂടെ?."

അവള്‍ കഴുത്തില്‍ കിടന്ന ലോക്കറ്റില്‍ തെരുപ്പിടിച്ചു കൊണ്ടിരുന്നു..പരിചയപ്പെട്ടു അഞ്ച് ദിവസം കഴിഞ്ഞിട്ടും അവള്‍ സംസാരിക്കുമ്പോള്‍ എന്തൊക്കയോ മറച്ചു വയ്ക്കുന്നത് പോലെ... ജീവിതത്തിന്റെ നിറമില്ലാത്ത ഊടുവഴികളിലൂടെ ഒരുപാടു നടന്നിട്ടുള്ളത് കൊണ്ടായിരിക്കാം ഓരോ മറുപടിയും വളരെ സൂക്ഷ്മതയോടെയാണെന്നു തോന്നി.

"ദേവകിയക്കാ..."അവള്‍ പറഞ്ഞു തുടങ്ങി..
"ദേവകിയക്കാ നമ്മ നാട്ടില്‍ ഒരു സ്കൂള്‍ നടത്തിയിരുന്തത്...അവര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍..ആറു വര്‍ഷം മുന്‍പ് യുത്തം വന്നപ്പോ  എല്ലാവരുമേ കേരളാവില്‍ വന്നു..എന്നുടെ അപ്പാ യുത്തത്തില്‍ മരിച്ചു പോയിരുന്തത്..ഞങ്ങള്‍ക്ക് യാരും ഇല്ല..അപ്പൊ ദേവകിയക്കാ എന്നെയും സുസാന്തികാവേയും കൂട്ടി കേരളാവില്‍ വന്നു..."

"സുസാന്തികാ??"
"എന്നുടെ ചേച്ചി മകള്‍.."
"ഇവിടെ ഉണ്ടായിരുന്ന...??"..സംശയത്തോടെ ചോദിച്ചു. ഒരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ചേച്ചി ദുബായിലുണ്ടായിരുന്നു എന്ന് കഴിഞ്ഞ തവണ അവള്‍ പറഞ്ഞിരുന്നു.മൂന്നു വര്‍ഷം ഇവിടെ ജോലി ചെയ്ത് പിന്നെ നാട്ടിലേക്ക് തിരിച്ചു പോയത്രേ..
താഴ്ന്നിരിക്കുന്ന തലയുയാര്‍ത്താതെ അവള്‍ മെല്ലെ തലയാട്ടി....
"ചേച്ചി മരിച്ചു പോയി...സുസാന്തികക്ക് ഇപ്പൊ നാന്‍ മട്ടും.."

എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്നു വച്ചു.. തന്റെ കാലിനു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന പൂച്ചക്കുട്ടിയെ തുറിച്ചു നോക്കിയിരിക്കുകയാണ് അവളിപ്പോള്‍..‍.

"കേരളാവില്‍ ദേവകിയക്കാ എനിക്ക് ഒറു ഓഫീസില്‍ ജോബ്‌ വാങ്ങി തന്നു...അന്ന്‌ സുസാന്തികവുക്ക് അഞ്ച്   വയസ്സിരുന്നത്..അവളെ ദേവകിയക്കാ ഒരു നല്ല സ്കൂളില്‍ ചേര്‍ത്തു...ഇപ്പൊ അവക്കു..പതിനൊന്നു വയസ്സ്..."
ഗോപന്‍ മനസ്സില്‍ കണക്കു കൂട്ടുകയായിരുന്നു..നീണ്ട വര്‍ഷങ്ങള്‍ തന്നെ. കൂടുതലെന്തു ചോദിക്കണമെന്നു ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ കാലുകൊണ്ട്‌ പൂച്ചക്കുട്ടിയെ മുന്നോട്ടു തള്ളി നീക്കിക്കൊണ്ടവള്‍ വീണ്ടും തുടര്‍ന്നു.
"നാന്‍ അബുദാബിയില്‍ വരുന്നത് ദേവകിയക്കാവുക്ക് ഇസ്ട്ടമല്ലായിറുന്നു..അവിടെ തന്നെ നല്ല ജോലി നോക്കാം എന്ന് പറഞ്ഞ് എന്നെ കുറേ ഉപദേശിച്ചു..പിന്നെ നാന്‍ കേള്‍ക്കാഞ്ഞപ്പോള്‍ എന്നെ കുറേ ചീത്ത വിളിച്ചു....ബട്ട്‌.."...അവള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി സൂക്ഷിച്ചു നോക്കുന്നത് കണ്ടു..അല്‍പ്പസമയത്തിനു ശേഷം കേള്‍ക്കാന്‍ വിഷമമുള്ളത്രയും ചെറിയ ശബ്ദത്തില്‍ തുടര്‍ന്നു..

"എനിക്ക് അയാളെ കണ്ടു പിടിക്കണം.. "

ഒരു വലിയ സമസ്യപോലെയാണ് തോന്നിയത്..കഴിഞ്ഞ തവണയും ഇവളിതുതന്നെ പറഞ്ഞു...ഒരാളെ തേടി നടക്കുകയാണെന്ന്..ഒരു മലയാളിയെ..ആര്.? ആരെയാണ് നീ തേടുന്നത്..?
അവള്‍ പിന്നോട്ട് നടക്കാനാഞ്ഞതാണ് പക്ഷേ പിന്നെ തലതാഴ്ത്തി ആരോടെന്നില്ലാതെ സംസാരിച്ചു തുടങ്ങി.
"എന്നുടെ ചേച്ചിയെ അയാള്‍ ചതിച്ചത്..കല്യാണം ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട്....ചേച്ചി ഇവിടം ഹൌസ് മെയിഡ് വിസാവില്‍ ആണ്  വന്നത് .ബട്ട്‌ കല്യാണം ചെയ്തവരെ മാത്രമേ എടുക്കു എന്ന് അറബി പറഞ്ഞപ്പോള്‍ ചേച്ചിക്ക് വേറെ മാര്‍ഗം ഇല്ല..അപ്പോള്‍ ഒരു കേരളാ ആള്‍ ചേച്ചിയെ ഹെല്പ് ചെയ്തു...ഒരു സൂപ്പര്‍ മാര്‍കെട്ടിലെ ജോലിക്കാരന്‍ ആള്‍...അവര്‍ കല്യാണം ചെയ്ത പോലെ നടിച്ചു.. ചേച്ചിക്ക് ജോലി കിട്ടി..ബട്ട്‌ ചേച്ചിയെ അയാള്‍ ചതിച്ചു..."
അവസാന വരികളിലെത്തിയപ്പോഴേക്കും അവളുടെ ശബ്ദം ഇടറി ത്തുടങ്ങിയിരുന്നു.
"അയാള്‍ ശരിക്കും കല്യാണം ചെയ്യാം എന്ന് പറഞ്ഞു ചേച്ചിയെ ചതിച്ചു...പ്രഗ്നന്റ് ആയി ചേച്ചി നാട്ടില്‍ തിരുമ്പി വന്നു..സുസാന്തികാ ആ മകള്‍ ആണ്...സുസാന്തികാവുക്ക് ഒരു വയസ്സായതിനു മുന്നേ ചേച്ചി ഡാമില്‍ ചാടി മരിച്ചു..പിന്നെ എന്‍ അപ്പാവും മരിച്ചു...."
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി...

മുറിയിലൂടെ ഉഴറി നടക്കുകയായിരുന്നു പൂച്ചക്കുട്ടി ഗോപന്റെ കാല്‍ച്ചുവട്ടില്‍ വന്നു നിന്നു മുകളിലേക്ക് നോക്കി മെല്ലെ കരഞ്ഞു.

"സുസാന്തികാവേ എല്ലാ കുട്ടികളും കളിയാക്കും..അപ്പാവുക്കു അവളെ തീരെ പിടിക്കാത്..അവള്‍ വന്നതില്‍ പിന്നെയാണ് കഷ്ടം വന്നതെന്ന് എപ്പോളും പറയും...വലുതായപ്പോള്‍ സുസാന്തിക അവളുടെ അപ്പാവെ ചോദിച്ചത്....ചേച്ചി എന്നോട് ഒന്നും പറഞ്ഞിട്ടില്ല..അന്നെനിക്ക് വയസ്സ് പതിനാലു മട്ടും.."
അണകെട്ടി തടഞ്ഞു നിര്‍ത്തിയ ഒരു വലിയ പുഴ തുറന്ന് വിട്ടപോലെ ഹാഷിണി സംസാരിച്ചു കൊണ്ടിരുന്നു..

ഗോപന് മനസ്സില്‍ കാണാമായിരുന്നു..,കടും പച്ച നിറം കോരിയൊഴിച്ച പ്രകൃതിയാല്‍ ചുറ്റപ്പെട്ട ജാഫ്നയുടെ അതിര്‍ത്തികളിലെവിടെയോ തന്നെ വിട്ടെറിഞ്ഞ്‌ പോയ അമ്മയെ, ആരെന്നറിയാത്തെ അച്ഛനെ തേടുന്ന പെണ്‍കുട്ടി. അവളുടെ കണ്ണില്‍ കാണുക കാത്തിരിപ്പിന്റെ നനവായിരിക്കില്ല..പകരം വെറുക്കപ്പെട്ടവളുടെ മനസ്സിലെ ചാരം മൂടിക്കിടക്കുന്ന കനലുകളായിരിക്കും..
"ഹാഷിണിക്ക്‌ അയാളെക്കുറിച്ച് വല്ലതും അറിയാമോ.എവിടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നോ മറ്റോ.??"..

അവളോടത്‌ ചോദിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാമാസ രാത്രിയുടെ തണുത്ത ഇരുട്ടില്‍ കീറിയ സാരിയും നഖക്ഷതങ്ങളേറ്റ്  ചോരയൊലിപ്പിക്കുന്ന പേടിച്ചരണ്ട മുഖവുമായി ആശുപത്രി വരാന്തയിലൂടെ കിതച്ചോടി വരുന്ന അരുണയുടെ രൂപം അറിയാതെ മനസ്സില്‍ വന്നു..അന്ന്‌ അരുണയോട് ചോദിച്ചതും ഇതേ ചോദ്യമാണ്..
"നിനക്കറിയാമോ അയാളെ..ആരാണയാള്‍‍.??"
അന്നു കിട്ടിയ മറുപടിയില്‍ ആളിയ അഗ്നിക്ക് ചൂട് ഒരുപാടു കൂടുതലായിരുന്നു...

ഹാഷിണി മുഖമുയര്‍ത്തി.
"ആള്‍ പണ്ട് ജോലിചെയ്ത സൂപ്പര്‍ മാര്‍കെറ്റിന്റെ അഡ്രസ്‌ ഉണ്ട്...വേറെ ഒന്നും അറിയില്ല..."
"അയാളുടെ പേര്..?"
"അറിയില്ല.."
"താടി വച്ച ഒരാള്‍ ആണ് എന്നത് അറിയും..അയാളുടെ ഫോട്ടോ നാന്‍ കണ്ടിട്ടുണ്ട്..ഒരിക്കല്‍.. കണ്ടത് മനസ്സിലായപ്പോള്‍ ചേച്ചി അതു കത്തിച്ചു കളഞ്ഞു..."
"ഇത്രയും കുറച്ച് വിവരങ്ങള്‍ വച്ചു ഈ ദുബായില്‍ ഒരാളെ എങ്ങനെ കണ്ടുപിടിക്കാന്‍.?? വര്‍ഷം പന്ത്രണ്ടോളമായില്ലേ അയാള്‍ ഇവിടം വിട്ടിട്ടുണ്ടെങ്കില്‍.??"
അവള്‍ ഒന്നും മിണ്ടാതെ നെഞ്ചോടു പറ്റിക്കിടന്ന ലോക്കറ്റില്‍ കൈകളമര്‍ത്തുന്നത് കണ്ടു.

മൊബൈല്‍ ഫോണിന്റെ റിംഗ് ശ്രദ്ധയെ മാറ്റി...മുകുന്ദന്റെ ഭാര്യ ലതികയായിരുന്നു.
ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തന്നെ കേട്ടത് ദേഷ്യത്തോടെയുള്ള ശബ്ദമായിരുന്നു..

"ഈ മുകുന്ദേട്ടന്‍ എവിടെയാണ് ഗോപേട്ടാ..??..ഞാനും മോളും ഇവിടെ ഒരുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായി..ഫോണ്‍ വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌..നാട് നന്നാക്കാന്‍ ഇറങ്ങിയതാവും അല്ലേ..വല്ല കല്ലൂവല്ലി കളെയും സഹായിക്കാന്‍ നടക്കുകയാവും.. ഇന്നാണ് മോളുടെ ഓഡീഷന്‍‍..ഒരാഴ്ച മുന്നേ ഞാന്‍ പറഞ്ഞു തുടങ്ങിയതാ..അതെങ്ങനാ സ്വന്തം മോള്‍ ഡാന്‍സ് ചെയ്യുന്നതു കാണാന്‍ ആഗ്രഹമില്ലാത്ത അച്ഛനല്ലേ...കണ്ടാല്‍ ഒന്നു പറഞ്ഞേക്കണം ഞാന്‍ കിരണിന്റേം ശാലുവിന്റെം കൂടെ ഓഡീഷന്  പോയെന്ന്..."

"മുകുന്ദനെ ഞാന്‍ കണ്ടിട്ട് രണ്ടു മൂന്നു ദിവസമായി..."
മറു തലയ്ക്കല്‍ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു.
.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ദയവായി ഇവിടെ ക്ലിക്കുക
.....................................................................................................................................................
© Copyright
All rights reserved
Creative Commons License
Kadal Meenukal by Murali Nair is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.